ന്യൂഡൽഹി: കോടികളുടെ ബാങ്ക് വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ അധികാരം നൽകുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. മാർച്ചിൽ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് നീക്കം.
100 കോടി രൂപയ്ക്കു മുകളിൽ സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിടുന്നവരുടെയോ നിയമത്തിനു മുന്നിൽ ഹാജരാകാതിരിക്കുന്നവരുടെയോ സ്വത്ത് കണ്ടു കെട്ടാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. വായ്പാ തട്ടിപ്പുകാരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനുള്ള ബില്ലിന്റെ കരട് രൂപത്തിന് കേന്ദ്ര നിയമമന്ത്രാലയം ഭേദഗതി നിർദേശങ്ങളോടെ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
9000 കോടി രൂപയുടെ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ കിംഗ് ഫിഷർ ഉടമ വിജയ് മല്യ രാജ്യം വിട്ടതിനു പിന്നാലെ തന്നെ സർക്കാർ ഇത്തരമൊരു ബില്ലിന്റെ പണിപ്പുരയിലായിരുന്നു. മല്യയുടെ ബാങ്ക് വായ്പാ തട്ടിപ്പുകൾക്കു പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 11,400 കോടി രൂപ തട്ടി രാജ്യം വിട്ട നീരവ് മോദിയുടെയും ഡൽഹി ഓറിയന്റൽ ബാങ്കിൽ നിന്നു 389 കോടി രൂപ തട്ടി 2014ൽ തന്നെ രാജ്യം വിട്ടിരുന്ന ആഭരണ കയറ്റുമതിക്കാരുടെയും കേസുകൾ കൂടി തുടർച്ചയായി വന്നതോടെയാണ് സർക്കാർ കടുത്ത നടപടിയിലേക്കു കടക്കുന്നത്.
നിലവിലുള്ള നിയമത്തിന്റെ പരിധിയിൽ കോടി തട്ടി വർഷങ്ങൾക്കു മുൻപ് നാടുവിട്ടവരുടെ സ്വത്തുക്കൾ ബാങ്കിനു കണ്ടുകെട്ടാനാകില്ല. ഈ സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങളിൽ ഉള്ളതുപോലെ സമാന നിയമനിർമാണത്തിന് സർക്കാർ ഒരുങ്ങുന്നത്.