Home> India
Advertisement

കര്‍ണാടക: ഓഡിയോ ക്ലിപ്പ് വിവാദം, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഭരണപക്ഷ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുള്ള ബിജെപിയുടെ "ഓപ്പറേഷന്‍ ലോട്ടസ്" പാളുന്നതായി സൂചന.

കര്‍ണാടക: ഓഡിയോ ക്ലിപ്പ് വിവാദം, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ബംഗളൂരു: ഭരണപക്ഷ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുള്ള ബിജെപിയുടെ "ഓപ്പറേഷന്‍ ലോട്ടസ്" പാളുന്നതായി സൂചന. 

കര്‍ണാടകത്തില്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്നതിന്‍റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കുമാരസ്വാമി സര്‍ക്കാര്‍. കര്‍ണാടക നിയമസഭാ സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി നിയോഗിച്ചത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി. 

ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയും ശരണ ഗൗഡയും തമ്മിലുള്ള ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യെദ്യൂരപ്പ ശ്രമിക്കുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ചാണ് 2 ഓഡിയോ ക്ലിപ്പുകള്‍ കുമാരസ്വാമി പുറത്തുവിട്ടത്.
കൂറുമാറാന്‍ എംഎല്‍എയുടെ മകന്‍ ശരണ ഗൗഡയ്ക്ക് 10 കോടിയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തെന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം.

അതേസമയം, ഓഡിയോ ക്ലിപ്പുകള്‍ പുറത്തു വിട്ട അവസരത്തില്‍ അവ വ്യാജമെന്ന് തെളിഞ്ഞാല്‍ താന്‍  രാജിവെയ്ക്കുമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പുറത്തുവിട്ട ഓഡിയോയില്‍ സ്പീക്കര്‍ രമേഷിന്‍റെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. രാജിവെയ്ക്കാന്‍ സ്പീക്കര്‍ 50 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓഡിയോയില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ തനിക്കെതിരായ പരാമര്‍ശം സ്പീക്കര്‍ തള്ളിക്കളഞ്ഞു.

അതേസമയം, ശബ്ദരേഖ തന്‍റേതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ തുറന്നു സമ്മതിച്ചിരിയ്ക്കുകയാണ്. എന്നാല്‍ ബിജെപി  സര്‍ക്കാര്‍ തല അന്വേഷണത്തെ എതിര്‍ത്ത് രംഗത്തെത്തി. ബിജെപി നേതാക്കളായ ജഗതീഷ് ഷെട്ടാര്‍, ഗോവിന്ദ് കാജ്റോള്‍, ജെസി മധുസ്വാമി എന്നിവരാണ് അന്വേഷണത്തിനെതിരെ രംഗത്തെത്തിയത്. സര്‍ക്കാര്‍ തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സ്പീക്കര്‍ തന്നെ മറ്റൊരു അന്വേഷണ കമ്മിറ്റി നിയമിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

 

 

Read More