ന്യൂഡൽഹി: ബിജു ജനതാ ദൾ നേതാവ് നവീൻ പട്നായിക്ക് മുഖ്യമന്ത്രിയായിരിക്കുന്ന ഒഡീഷയിൽ അധികാരം പിടിച്ചെടുക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായി കണക്കാക്കപെടുന്ന നവീൻ പട്നായിക്കിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നത് ബിജെപിയെ സംബന്ധിച്ചടുത്തോളം ഏറെ പ്രയാസകരമാണ്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വെർച്വൽ റാലിയോടെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് തുടക്കം കുറിച്ചത്. കേന്ദ്ര സർക്കാർ ഒഡീഷയ്ക്കായി നടപ്പിലാക്കിയ പദ്ധതികൾ അമിത് ഷാ എടുത്ത് പറയുകയും ചെയ്തു. ഉംപൻ ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയ്ക്ക് പ്രാഥമിക സഹായം എന്ന നിലയിൽ അഞ്ഞുറ് കോടി രൂപ നൽകിയെന്ന് പറഞ്ഞ അമിത് ഷാ ഇനിയും കേന്ദ്ര സഹായം ഉണ്ടാകുമെന്നും വ്യക്തമാക്കി. ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ ജനകീയതയെ മറികടക്കുന്ന നേതാക്കൾ ബിജെപിയിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം.
Also read: കൂടത്തായി കൂട്ടകൊലപാതക കേസിലെ മൂന്നാം പ്രതിയ്ക്ക് നിബന്ധനകളോടെ ജാമ്യം
ഈ സാഹചര്യത്തിൽ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാകും ഒഡീഷയിലും ബിജെപിയുടെ താരപ്രചാരകൻ. മുൻകൂട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും പ്രചാരണത്തിന്റെ ചുമതല ധർമേന്ദ്ര പ്രധാന് തന്നെയായിരിക്കും. നിലവിൽ ബി ജെ പി നേതാക്കളിൽ ഒഡീഷയിൽ ഏറ്റവും സ്വാധീനമുള്ളത് ധർമേന്ദ്ര പ്രധാനാണ്.
Also read: ചെന്നിത്തലയ്ക്കായ് കളത്തിലിറങ്ങി എൻ എസ് എസ്; ആദ്യ നീക്കം കേരളാ കോൺഗ്രസ്സ് ബിയെ യുഡിഎഫിലെത്തിക്കാൻ!
അതുകൊണ്ട് തന്നെയാണ് ധർമേന്ദ്ര പ്രധാനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തയ്യാറെടുക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജു ജനതാദളിന് കടുത്ത വെല്ലുവിളിയുയർത്തിയ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിൽ എത്താനാകുമെന്ന കണക്ക് കൂട്ടലിലാണ്. അതുകൊണ്ട് തന്നെ അടുക്കും ചിട്ടയുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി തയ്യാറാക്കുന്നത്. സോഷ്യൽ മീഡിയയുടെ ഉപയോഗം ഗൃഹ സമ്പർക്കം അങ്ങനെ എല്ലാ പ്രചാരണ പരിപാടികളും ബിജെപി തയ്യാറാക്കിയിട്ടുണ്ട്.