ജോധ്പുർ: 16 കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവിന് വിധിച്ച് ജോധ്പൂര്‍ കോടതി. വിധി കേട്ട് വികാരാധീനനായ ആസാറാം കോടതിയില്‍ പോട്ടിക്കരഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 'ജീവിക്കുന്നതുവരെ ജയിലിൽ കഴിയണം', എന്നാണ് കോടതി വിധി വാചകത്തില്‍ പരാമര്‍ശിച്ചത്.
Asaraam sentenced to life imprisonment by Jodhpur Scheduled Caste and Scheduled Tribe Court in a rape case. pic.twitter.com/JevsnIXquL
— ANI (@ANI) April 25, 2018
ഐപിസി 376 വകുപ്പും പോക്സോ നിയമവും ആധാരമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഈ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയാണ് പ്രധാന തെളിവായി കോടതി കണക്കാക്കിയത്.
അതേസമയം, ആസാറാമിന്റെ സഹായികളായ 2 പേര്‍ക്ക് കോടതി 20 വര്‍ഷത്തെ തടവ് വിധിച്ചു. ശരത്ചന്ദ്ര, ശില്പി എന്നിവര്‍ക്കാണ് 20 വര്‍ഷത്തെ തടവ്. ശിവ, പ്രകാശ് എന്നിവരെ കോടതി വെറുതെവിട്ടു.
Rest of the two accused Shilpi & Sharad sentenced to 20 years each in jail by Jodhpur Scheduled Caste and Scheduled Tribe Court in a rape case. #AsaramCaseVerdict
— ANI (@ANI) April 25, 2018
പ്രമാദമായ ഈ കേസില്‍ എസ് സി/എസ് ടി പ്രത്യേക കോടതി ജഡ്ജി മധുസുദന്‍ ശര്‍മ്മയാണ് വിധി പറഞ്ഞത്. ഈ കേസിനുവേണ്ടി രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജോധ്പുർ സെൻട്രൽ ജയിൽ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നിയമ ടീമിനൊപ്പം ചർച്ച ചെയ്ത് ഭാവിയിലേക്കുള്ള പ്രവർത്തനം തീരുമാനിക്കുമെന്നും രാജസ്ഥാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും ആസാറാമിന്റെ വക്താവ് നീലം ദുബേ പറഞ്ഞു.
രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആസാറാം ബാപ്പുവിന്‍റെ പേരിലുണ്ടായിരുന്നത്. ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പതിനാറുകാരി തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് 2013 ആഗസ്റ്റ് 20ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് നടക്കുമ്പോഴാണ് അഹമ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആസാറാം ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച് സൂറത്ത് നിവാസികളായ രണ്ട് സഹോദരികള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്ന് നാരായണ്‍ സായിയും പൊലീസ് പിടിയിലാവുകയായിരുന്നു.