നോയിഡ, ഉത്തര്‍ പ്രദേശ്: പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍ പ്രദേശ് പൊലീസിന്‍റെ നടപടിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എഐഎംഐഎം) അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പ്രാർഥനകൾക്ക് എങ്ങിനെ സമാധാനവും ഐക്യവും തകർക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് നോയിഡ പൊലീസിന്‍റെ ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു. "അക്ഷരാർത്ഥത്തിൽ ഉത്തർപ്രദേശ് പോലീസ് 'കൻവറിയ'കൾക്ക് വേണ്ടി പുഷ്പവൃഷ്ടി നടത്തി. എന്നാൽ ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന 'നമാസ്' സമാധാനത്തിനും ഐക്യത്തിനും തടസ്സം സൃഷ്ടിക്കുന്നു, എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതുകൂടാതെ വ്യക്തികള്‍ നടത്തുന്ന കാര്യങ്ങള്‍ക്ക് കമ്പനി എങ്ങനെ ഉത്തരവാദിയാകുമെന്നും അദ്ദേഹം ചോദിച്ചു.
പാര്‍ക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നിസ്‌കാരം നടത്താന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദ്ദേശം. നോയിഡയിലെ ഇന്‍ഡസ്ട്രീയല്‍ ഹബ്ബുകള്‍ക്ക് സമീപത്തുള്ള പാര്‍ക്കുകളിലുള്ള നിസ്‌കാരമാണ് നിരോധിച്ചിരിക്കുന്നത്. അതുകൂടാതെ, ഇത്തരത്തില്‍ വെള്ളിയാഴ്ചത്തെ നിസ്‌കാരം നടത്താന്‍ കമ്പനികള്‍ അനുവദിക്കാന്‍ പാടില്ലെന്നും നിരോധനം ലംഘിച്ചാല്‍ അവര്‍ ജോലി ചെയ്യുന്ന കമ്പനിയ്‌ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
നോയിഡയിലെ സെക്ടര്‍ 58 ഇന്‍ഡസ്ട്രീയല്‍ ഹബ്ബിലുള്ള കമ്പനികള്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചത്തെ നിസ്‌കാരം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച ദിവസങ്ങളില്‍ ധാരാളം ആളുകള്‍ പൊതു ഇടങ്ങളില്‍ നിസ്‌കാരത്തിനായി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം, കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നോയിഡ പൊലീസുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ജീവനക്കാര്‍ നിരോധനം ലംഘിച്ചാല്‍ കമ്പനിയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന പൊലീസ് നിര്‍ദേശത്തില്‍ വ്യക്തത തേടിയാണ് കൂടിക്കാഴ്ച നടത്തിയത്. കാരണം. ഐടി, ഇന്‍ഡസ്ട്രീയല്‍ ഹബ്ബായ ഈ സെക്ടറില്‍ ആയിരക്കണക്കിന് ജീവനക്കാരാണ് പൊതു ഇടങ്ങളില്‍ നിസ്‌കരിക്കാറുള്ളത്. കൂടാതെ, നിസ്കാരം സംബന്ധിച്ച് കമ്പനികള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ലെന്നും വ്യക്തികളുടെ താത്പര്യങ്ങളില്‍ കമ്പനിക്ക് ഇടപെടുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.