ന്യൂഡൽഹി∙ ഓഗസ്റ്റ് ഒന്ന് മുതല്‍ വിമാനം റദ്ദാക്കുകയോ, വൈകുകയോ അഥവാ യാത്രക്കാർക്ക് പ്രവേശനം നിഷേധിക്കുകയോ ചെയ്താൽ വിമാന കമ്പനി അധികൃതർ ഉയര്‍ന്ന നഷ്ടപരിഹാരം നൽകേണ്ടിവരും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. വിമാനം റദ്ദാക്കുകയോ രണ്ടു മണിക്കൂറിലേറെ വൈകുകയോ ചെയ്താല്‍ വിമാന അധികൃതര്‍ 10,000 രൂപ വരെ യാത്രക്കാരനു നല്‍കേണ്ടി വരും.
യാത്രക്കാരനെ വിമാനത്തിൽ പ്രവേശിപ്പിക്കാതിരുന്നാൽ 20,000 രൂപവരെ യാത്രക്കാരന് നഷ്ടപരിഹാരമായി നൽകേണ്ടിവരും. നിലവിൽ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ 4,000 രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ നിർദേശങ്ങൾ പ്രാബല്യത്തില്‍ വരും.