പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ഇനി വിദഗ്ധ ചികിത്സ അമേരിക്കയില്‍. തിങ്കളാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ മെഡിക്കൽ പരിശോധനകൾക്കുശേഷമാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാക്കാന്‍ തീരുമാനമായത്.
ഇന്നലെയാണ് അദ്ദേഹം അമേരിക്കയ്ക്കു യാത്രയായത്. മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്തതിനാലാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാവാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി രൂപേഷ് കമത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഗോവ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റെറിലും ഇത് അറിയിച്ചിട്ടുണ്ട്.
62 കാരനായ മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ഫെബ്രുവരി 15 മുതല്‍ പാന്‍ക്രിയാസ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന്‍ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ വിദഗ്ധ പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടയിലും ബജറ്റവതരണത്തിനായി അദ്ദേഹം നിയമസഭയില്‍ എത്തിയിരുന്നു. അതിനുശേഷം ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിര്‍ജലീകരണമായിരുന്നു മുഖ്യ കാരണം.
ഇപ്പോള്‍ തുടരെ തുടരെ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമാവുന്നതിനെ തുടര്‍ന്നാണ് വിദേശത്ത് വിദഗ്ധ ചികിത്സ തേടാന്‍ തീരുമാനിച്ചിരിക്കുന്നത്. യാത്രയാവുന്നതിന് മുന്‍പ് നല്‍കിയ വീഡിയോ സന്ദേശത്തില്‍ അദ്ദേഹം എല്ലാവരുടെയും പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചിരിയ്ക്കുകയാണ്.
#ManoharParrikar to leave for US for medical treatment
— ANI Digital (@ani_digital) March 6, 2018
Read @ANI story | https://t.co/BTFdZxaNEy pic.twitter.com/34Nn8hc3Sh