പതിമൂന്നുകാരിയെ മാനഭംഗം ചെയ്ത കേസിലെ പ്രതികള്‍ ഇരയുടെ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം.
കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെയാണ് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഇരയുടെ അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രതികൾ അടിച്ച് അവശയാക്കിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ബാലത്സംഗ പ്രതികളായ നാല് പേര്‍ ഉള്‍പ്പടെയുള്ള ആറംഗ സംഘം വീട്ടിലെത്തിയത്.
കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളിയതോടെ 40 വയസായ സ്‌ത്രീയെയും മകളെയും പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പെൺകുട്ടിയും ഇവരുടെ ബന്ധുവായ മറ്റൊരു സ്‌ത്രീയും ചികിത്സയിൽ തുടരുകയാണ്.
2018ലാണ് 13 വയസായ മകളെ പ്രതികൾ ബലാത്സംഗം ചെയ്‌തത്. ഈ കേസിൽ അറസ്‌റ്റിലായ പ്രതികൾക്ക് പ്രാദേശിക കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് മൂന്നു പേരെ അറസ്‌റ്റ് ചെയ്‌തു. ഒളിവിൽ പോയ മൂന്ന് പേർക്കായി അന്വേഷണം തുടരുകയാണ്.