ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ - ചൈന സൈനിക സംഘര്‍ഷത്തിനു തുടക്കമായത് ചൈന നിര്‍മ്മിച്ച ടെന്‍റിന് തീപിടിച്ചതോടെയാണെന്ന് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി. കെ. സിംഗ്.
ജൂണ്‍ 15ന് 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം നിയന്ത്രണ രേഖയ്‌ക്ക് സമീപത്തെ ചൈനീസ് ടെന്‍റിന് തീപിടിച്ചതാണെന്നാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചയില്‍ നിയന്ത്രണ രേഖയ്‌ക്കു സമീപം നിര്‍മ്മിച്ച ടെന്‍റ് പൊളിക്കാന്‍ ധാരണയായിരുന്നു.
എന്നാല്‍ ജൂണ്‍ 15ന് രാത്രിയില്‍ പട്രോളിംഗ് നടത്തുമ്പോള്‍ ചൈനീസ് സൈനികർ സ്ഥലത്തുതന്നെ തമ്പടിച്ചിരിയ്ക്കുന്നതായി കാണുവാന്‍ ഇടയായി. ചൈനീസ് പട്ടാളം അവിടെ തുടരുന്നത് കണ്ട് കേണല്‍ സന്തോഷ് ബാബുവും സംഘവും ചോദ്യം ചെയ്‌തു. കൂടാതെ, ടെന്‍റ് പൊളിക്കണമെന്നും പിന്നോട്ട് പോകണമെന്നും കേണല്‍ ബാബു ആവശ്യപ്പെട്ടത് ചൈനക്കാര്‍ അംഗീകരിച്ചു. എന്നാല്‍, ടെന്‍റ് പൊളിക്കുന്നതിനിടെ ആകസ്മികമായാണ് തീ പടര്‍ന്നത്. ഇതോടെ സംഘര്‍ഷം ഉടലെടുത്തുവെന്നും ഏറ്റുമുട്ടലില്‍ കലാശിച്ചുവെന്നുമാണ് ജനറല്‍ വി. കെ. സിംഗ് പറയുന്നത്.
ടെന്‍റിന് തീപിടിച്ചത് എങ്ങനെയെന്ന് വി. കെ. സിംഗ് പറഞ്ഞിട്ടില്ല. അതിര്‍ത്തിയില്‍ ചൈന അനധികൃതമായി നിര്‍മ്മിച്ച ടെന്‍റിന് തീ പിടിച്ചതയുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
കൂടാതെ, ഇനി മുതൽ ഇരുരാജ്യങ്ങളിലേയും സൈനികരെ LAC യ്ക്ക് സമീപം നിർത്തില്ലെന്ന് കോർപ്പറേഷൻ കമാൻഡർ തലത്തിലുള്ള ചർച്ചയിൽ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി റിട്ടയേർഡ് ആർമി ചീഫ് ജനറല്‍ വി. കെ. സിംഗ്.
പറഞ്ഞു.