ന്യൂഡൽഹി: സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ വിധി സുപ്രീം കോടതി നൽകിയിരിക്കുന്ന സാഹചര്യത്തിൽ ആധാർ കേസിലും പ്രസ്തുത വിധി നിർണ്ണായകമാകും. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ആധാറിന്റെ സാധുത അഞ്ചാംഗ സുപ്രീം കോടതി ബഞ്ച് പരിശോധിക്കും.
സുപ്രീം കോടതിയുടെ സുപ്രധാന വിധിയുടെ സാഹചര്യത്തിൽ ആധാറിനായി ഒരു വ്യക്തിയുടെ വിരലടയാളമെടുക്കുന്നതും കണ്ണിലെ കൃഷ്ണമണിയുടെ സ്കാനിംഗ് നടത്തുന്നതുമെല്ലാം സ്വകാര്യതയുടെ ലംഘനമാണ്. ഇതിനെക്കുറിച്ചുള്ള വിശതാംശങ്ങൾ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ തെളിയിക്കേണ്ടി വരും.
വിവിധ പെൻഷൻ പദ്ധതികൾ, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുടങ്ങി സർക്കാരിന്റെ എല്ലാ ക്ഷേമ പദ്ധതികൾക്കും ആധാർ കാർഡ് നിര്ബന്ധമാക്കിക്കൊണ്ടിരിക്കെയാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി വന്നിരിക്കുന്നത്.
സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും, സ്വകാര്യതയെ ലംഘിക്കുന്ന നിയമ നിർമ്മാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ആധാർ കാർഡ് സംബന്ധിച്ചുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന് തലവേദന ആയേക്കും.