ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റീസ് എന്‍.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് ഒക്ടോബര്‍ 1 മുതല്‍ കേസ് പരിഗണിക്കും. ജസ്റ്റീസുമാരായ സഞ്ജയ് കിഷന് കൗള്‍, ആര്. സുഭാഷ് റെഡ്ഡി, ബി.ആര്. ഗവായ്, സൂര്യ കാന്ത് എന്നിവരാണു ബെഞ്ചിലെ മറ്റുള്ള അംഗങ്ങള്‍.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, എസ്.എ. ബോബ്ഡെ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണു ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.
കശ്മീർ താഴ്വരയിൽ കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വ്യക്തിഗത ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ 15 ഹര്‍ജികളാണു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുഹമ്മദ് അക്ബര്‍ ലോണ്‍, ജമ്മു-കശ്മീര്‍ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ഹസ്നെയിന് മസൂദി, മുന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസല്‍, ആക്ടിവിസ്റ്റ് ഷെഹ്ല റാഷിദ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിരുന്നത്.
ആര്‍ട്ടിക്കിള്‍ 370 അതിന്റെ തന്നെ മൂന്നാം ഉപവകുപ്പ് ഉപയോഗിച്ചു റദ്ദാക്കിയതിന്റെയും സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണപ്രദേശമാക്കിയ നിയമങ്ങളുടെ ഭരണഘടനാ സാധുതയുമാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നത്.
അതേസമയം, അയോധ്യ കേസ് വാദം കേള്‍ക്കല്‍ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല.