മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി മുസ്തഫ ദോസ മരിച്ചു. കടുത്ത നെഞ്ചുവേദനയെ തുടർന്ന് രാവിലെ മൂന്നു മണിയോടെ ദോസയെ മുംബൈയിലെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഫോടനക്കേസിൽ വിചാരണ കോടതി ശിക്ഷാവിധി പ്രസ്താവിക്കാനിരിക്കെയാണ് അന്ത്യം.
സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധക്കടത്ത് നടത്തിയെന്ന കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. തൂക്കിലേറ്റിയ യാക്കൂബ് മേമനെക്കാൾ അപകടകാരിയായ ഇയാൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് സിബിഐ ചൊവ്വാഴ്ച കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളുടെ മരണം. കടുത്ത പ്രമേഹവും ഹൈപ്പർ ടെൻഷനും ഇയാളെ അലട്ടിയിരുന്നതായി പൊലീസ് അറിയിച്ചു.
1993 മാര്‍ച് 12ന് നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 1992 ഡിസംബര്‍ രണ്ടിന് അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുണ്ടായ വര്‍ഗീയ കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.