ചണ്ഡിഗഢ്: പഞ്ചാബിലേക്ക് 12 ബാബര്‍ ഖല്‍സ ഭീകരര്‍ നുഴഞ്ഞു കയറിയതായി ഇന്‍റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് പഞ്ചാബ് പോലീസ് അതീവ ജാഗ്രത പാലിക്കുകയതാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ എത്തിയിരിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഭീകരനെന്ന്‍ സംശയിക്കുന്ന കശ്മീര്‍ സ്വദേശി കമാല്‍ദീപ് സിംഗിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ ഭീകരരുടെ സാന്നിധ്യം വ്യക്തമായത്.
പാകിസ്താനില്‍ നിന്ന് വിദഗ്ധ പരിശീലനം ലഭിച്ച 12 ഭീകരരാണ് പഞ്ചാബിലേക്ക് കടന്നിരിക്കുന്നതെന്നും ഇവരുടെ കൈവശം വന്‍തോതില്‍ ആയുധങ്ങളുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി.
രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും സംസ്ഥാനത്തുടനീളവും അതിർത്തി പ്രദേശങ്ങളിലും വ്യാപക തിരച്ചിൽ നടത്താനും അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.