ന്യൂഡല്‍ഹി: യുവരാജ് സിംഗിനെക്കുറിച്ച് എപ്പോഴൊക്കെ ഓര്‍ത്താലും ആദ്യം മനസ്സില്‍ വരുന്നത് 2007ലെ ആ 'സുവര്‍ണ്ണ ദിനത്തെ കുറിച്ചാണ്. അന്ന് ഇതേ ദിവസം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ സ്റ്റുവര്‍ട്ട് ബോര്‍ഡിനെ ആറു തവണ ബൗണ്ടറി കടത്തി ട്വന്റി-ട്വന്റിയില്‍ ചരിത്രമെഴുതിയ ആദ്യ താരമായി മാറി യുവരാജ് സിംഗ്.
2007 സെപ്റ്റംബറില്‍ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി കൊണ്ടുവന്നവന്ന കുട്ടി ക്രിക്കറ്റായ ട്വന്റി-ട്വന്റിയുടെ ആദ്യ ലോകകപ്പിലെ സെമിഫൈനലിലാണ് അത്ഭുതകരമായ ഈ സംഭവം നടന്നത്. 18-ാം ഓവര്‍ എറിയാന്‍ വന്ന സ്റ്റുവര്‍ട്ട് ബോര്‍ഡ് ഒരിക്കലും കരുതിയില്ല തനിക്ക് യുവരാജില്‍ നിന്ന്‍ ഇങ്ങനൊരു പ്രഹരമേല്‍ക്കേണ്ടി വരുമെന്ന്. ഇംഗ്ലണ്ട് ടീമിലെ ആൻഡ്രൂ ഫ്ലിന്‍റോഫാണ് യുവരാജിന്‍റെ അത്യുജ്ജല പ്രകടനത്തിന്‍റെ കാരണക്കാരന്‍.
17-ാം ഓവര്‍ എറിഞ്ഞ ശേഷം യുവരാജുമായി ഫ്ലിന്‍റോഫ് കൊമ്പുകോര്‍ത്തു. എന്നാല്‍, താന്‍ അബദ്ധം കാണിച്ചെന്ന്‍ ഫ്ലിന്‍റോഫിന് വൈകാതെ മനസിലായി. ഈ സംഭവത്തില്‍ കുപിതനായ യുവരാജ് തന്‍റെ ദേഷ്യം മൊത്തം പുറത്തെടുത്തപ്പോള്‍ നിസ്സഹായനായി നില്‍ക്കേണ്ടിവന്നത് സ്റ്റുവര്‍ട്ട് ബോര്‍ഡിനും. മത്സരം ഇന്ത്യക്ക് അനുകൂലമായതും ഈ സംഭവത്തെ തുടര്‍ന്നാണ്. രണ്ട് ഓവര്‍ മാത്രം ശേഷിക്കെ ഇന്ത്യ 171-3 എന്ന നിലയിലായിരുന്നു. സ്വാഭാവികമായി നിശ്ചിത 20 ഓവറില്‍ 190-200 എന്ന സ്കോര്‍ മാത്രമേ ഇന്ത്യയ്ക്ക് നേടാനാവുകയുള്ളൂ എന്ന്‍ തോന്നിച്ചെങ്കിലും ഈ സംഭവത്തോടെ ബോര്‍ഡ് എറിഞ്ഞ ആറു പന്തും അതിര്‍ത്തിക്കപ്പുറത്ത് എത്തിച്ച് യുവരാജ് ട്വന്റി-ട്വന്റിയില്‍ പുതിയ ചരിത്രമെഴുതി. അവസാന രണ്ടോവറില്‍ 45 റണ്‍സാണ് യുവരാജ്-ധോണി സഖ്യത്തിലൂടെ ഇന്ത്യ വാരിക്കൂട്ടിയത്. അതില്‍ 42 റണ്‍സും യുവരാജ് സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമേ ഇംഗ്ലണ്ട് ടീമിന് നേടാനായുള്ളൂ. വീഡിയോ കാണാം.
6, 6, 6, 6, 6, 6#OnThisDay in 2007, @YUVSTRONG12 made T20I history. pic.twitter.com/UBjyGeMjwE
— ICC (@ICC) September 19, 2017
10 വര്‍ഷത്തിനു ശേഷം അത്യുജ്ജല പ്രകടനത്തെ കുറിച്ചോര്‍ക്കുമ്പോള്‍ യുവരാജ് പറയുന്നതിങ്ങനെ 'ആ ദിവസം ഇപ്പോഴും എന്നെ ചെറുപ്പക്കാരനാക്കുന്നു. 10 വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും എന്നില്‍ അത് ഒരു പുതിയ ഓര്‍മ്മയായി നിലകൊള്ളുന്നു. അതുവരെ ടൂര്‍ണമെന്റില്‍ വേണ്ടത്ര റൺസ് സ്കോര്‍ ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല, അതിന് എനിക്ക് ശകാരവും കിട്ടിയിരുന്നു. മാത്രമല്ല, ഏകദിന ലോകകപ്പിലും ഞങ്ങളുടെ പ്രകടനം വളരെ മോശമായിരുന്നു. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി എന്നീ പ്രമുഖര്‍ ഇല്ലാതെയാണ് ട്വന്റി-ട്വന്റി ലോകകപ്പില്‍ ഞങ്ങള്‍ ഇറങ്ങിയത്. ചെറുപ്പക്കാരായിരുന്നു ടീമില്‍ ഏറെയും. അതുകൊണ്ട് ഈ അത്യുജ്ജല പ്രകടനം എന്നും എനിക്ക് വിലപ്പെട്ടതാണ്' യുവരാജ് പറഞ്ഞു.
'ഫ്ലിന്‍റോഫുമായുള്ള തര്‍ക്കമാണ് എന്നെ ഈ അത്ഭുത പ്രകടനത്തിലേക്ക് നയിച്ചത്. എന്നാല്‍, ഓരോ പന്തും അതിന്‍റെ സ്വഭാവമനുസരിച്ചാണ് താന്‍ കളിച്ചത്. അന്ന്‍ തന്‍റെ ദിവസമായതു കൊണ്ട് എല്ലാം ശരിയായി തന്നെ അവസാനിച്ചു' യുവരാജ് കൂട്ടിച്ചേര്‍ത്തു.